ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ല, കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പെൺകുട്ടിയുടെ പിതാവ്

കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു.

ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചര്‍ച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *