കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി മുഖപത്രമായ യോഗനാദം മാസികയിൽ മുഖപ്രസംഗം. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് മുസ്ലിം ലീഗ് എന്നാണ് മുഖപ്രസംഗത്തിലെ വിമർശനം. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണം മാത്രമല്ല, മുസ്ലിംകളുടെ അവകാശ സംരക്ഷണം നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ആദർശധീരരുടെ മതേതര സംഭാഷണങ്ങൾ കേട്ടാൽ ചിരി വരും. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുമാകുന്ന നേതാക്കളുടെയും അണികളുടെയും ഇരട്ടമുഖം വെളിച്ചത്ത് വന്നു. പൊതുവേദികളിൽ പൂച്ചകളെ പോലെ മതേതരത്വത്തിന്‍റെ മനോഹാരിത വിളമ്പും. മുസ്ലിം വേദികളിൽ പുലികളായി വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വർഗീയ വിഷം വിതറും.
കേരളത്തിൽ അധികാരം പിടിക്കേണ്ടത് ഒമ്പതര വർഷത്തെ മുസ്ലിംകളുടെ നഷ്ട്രം തിരിച്ചെടുക്കാനാണ്. എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകളും സീറ്റുകളും പിടിച്ചെടുക്കാനാണെന്ന് പറഞ്ഞ ആളാണ് കെ.എം. ഷാജി. രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് മുസ്ലിംകൾക്ക് വേണ്ടി മാത്രം ഷാജി സംസാരിക്കട്ടെ എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കൊപ്പം ലീഗ് ചേർന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

