വിരമിച്ച സിഐഎസ്എഫ് ജീവനക്കാര്‍ക്ക് ക്യാന്റീന്‍ വഴി മദ്യം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വിരമിച്ച സിഐഎസ്എഫ് ജീവനക്കാര്‍ക്ക് കേന്ദ്ര സായുധ പൊലീസ് സേനയുടെ കാന്റീനില്‍ നിന്ന് മദ്യം വാങ്ങാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി. സിഎപിഎഫ് ക്യാന്റീന്‍ വഴി സിഐഎസ്എഫ് ജീവനക്കാര്‍ക്കും മദ്യം നല്‍കണമെന്ന് ജസ്റ്റിസ് എന്‍ നാഗരേഷ് ഉത്തരവിട്ടിരിക്കുന്നത്. കേരളത്തില്‍ താമസിക്കുന്ന മുന്‍ സിഐഎസ്എഫ് ജീവനക്കാര്‍ക്ക് ക്യാന്റീന്‍ വഴി മദ്യം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ സിഐഎസ്എഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

തിരുവനന്തപുരത്തെ ബിഎസ്എഫ് ക്യാന്റീനിലും പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാന്റീനിലും ബിഎസ്എഫ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങാനും കൈവശം വെയ്ക്കാനും വിതരണം ചെയ്യാനും 2013ല്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ മുന്‍ ഐടിബിപി, മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് മദ്യം വാങ്ങാന്‍ അനുവാദം ഇല്ലായിരുന്നു.

വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം അനുവദിച്ചാല്‍ സര്‍വീസിലുള്ളവരും ആവശ്യം ഉന്നയിക്കുമെന്നും സുരക്ഷാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമായിരുന്നു സിഐഎസ്എഫിന്റെ വാദം. എന്നാല്‍, സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ സിഎപിഎഫിന്റെ ഭാഗമായ മറ്റ് സേനകളിലെ വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം അനുവദിക്കുമ്പോള്‍ സിഐഎസ്എഫിന് മദ്യം നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്ന് കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *