വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; ജോലിക്കിടെ പരിചയപ്പെട്ടു, രണ്ടുവട്ടം വിവാഹിതർ; മകളെ കാണുന്നതിൽ തർക്കം, മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തി

ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിനയെ (40) ഒപ്പം താമസിച്ച കായംകുളം സ്വദേശി ജോബി ജോര്‍ജ് കൊലപ്പെടുത്തിയത് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കിയെന്നു പൊലീസ്. രാത്രി മുറിക്കുള്ളില്‍ വച്ച് മദ്യപിക്കുന്നതിനിടെ അസ്മിന മകളെ കാണാന്‍ പോകുന്നതിനെക്കുറിച്ചു പറഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ ജോബി അസ്മിനയെ ബിയര്‍കുപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തി.

തുടര്‍ന്ന് തുണി ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അസ്മിനയുടെ ശരീരത്തില്‍ കുപ്പി കൊണ്ടു കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് അസ്മിനയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഒളിവില്‍ പോയ പ്രതി ജോബി ജോര്‍ജിനെ കോഴിക്കോടുനിന്നാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളത്ത് ലോഡ്ജില്‍ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ജോബിയും അസ്മിനയും കുറച്ചു നാളുകളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അസ്മിനയും ജോബിയും മുന്‍പ് രണ്ടുവട്ടം വിവാഹിതരായിരുന്നു. അസ്മിന രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഒരാഴ്ച മുന്‍പാണ് ജോബി ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോലിക്കെത്തിയത്

ചൊവ്വാഴ്ച രാത്രി ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് അസ്മിനയെ ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. പിന്നീട് ജോബിയുടെ പരിചയത്തിലുള്ള ചിലര്‍ ഇവര്‍ താമസിച്ച മുറിയില്‍ വരികയും ചെയ്തിരുന്നു. രാത്രി ഒന്നരയോടെ ജോബി മുറിയിലേക്കു പോകുന്നത് ലോഡ്ജിലെ മറ്റു ജീവനക്കാര്‍ കണ്ടിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *