അദിതി എസ്.നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസ്: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്∙ അഞ്ചരവയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അതിദിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അദിതിയുടെ രണ്ടാനമ്മയുമായ റംലബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കു ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. വിചാരണ കോടതിവിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. ഇരുവരെയും ഇന്നലെ രാത്രി നടക്കാവ് പൊലീസ് രാമനാട്ടുകരയിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

2013 ഏപ്രിൽ 29നാണ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അതിദി എസ് നമ്പൂതിരി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികില്‍സയിലിരിക്കേ മരിക്കുന്നത്. കുട്ടിയുടെ ദേഹത്ത് പൊള്ളലും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ചതാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും നിലപാട്. എന്നാൽ വിചാരണക്കോടതിയില്‍ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഞരമ്പിനേറ്റ ക്ഷതമാണ് എന്നു രേഖപ്പെടുത്തിയിരുന്നു. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്നു തെളിയിക്കാൻ പൊലീസിനോ പ്രോസിക്യൂഷനോ സാധിച്ചില്ല. പ്രതികൾക്കു യഥാക്രമം രണ്ടും മൂന്നും വർഷം കഠിന തടവ് മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

പെൺകുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. അതിക്രൂരമായ മർദനമേറ്റാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയതെന്ന വസ്തുത നിലനിൽക്കേ, കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *