‘അതിദാരിദ്ര്യമുക്ത കേരളം’ എന്നത് കണക്കുകൾ പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സുരേഷ് ഗോപി

തൃശൂര്‍: അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ആരുടേയും ഔദാര്യമല്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുത്. അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്. സുരേഷ് ​ഗോപി പറഞ്ഞു.

കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മിഷന് നൽകാനുളള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും അദ്ദേഹം പറഞ്ഞു

ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയാല്‍ നല്ലത്. അത് അവരുടെ അവകാശമാണ്. വീണ്ടും അഞ്ചുവര്‍ഷം കൂടി വഞ്ചിക്കാനുള്ള നീക്കം പുനരെഴുത്തുനടത്തണം. എപ്പോഴും പറയുന്നപോലെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതല്ല. വീട്ടില്‍നിന്നുമല്ല. ഔദാര്യവുമല്ല. വഞ്ചിക്കാനുള്ള ആയുധമാക്കരുത്. സുഖിപ്പിച്ചുനേടാന്‍ ചതിയോ വഞ്ചനയോ എന്താണ് ഉപയോഗിക്കുന്നത് എന്നുവച്ചാല്‍ അത് പൊളിച്ചെഴുതണം.

‘അവകാശവാദങ്ങള്‍ സത്യമാണെങ്കില്‍ അതിനെ ഒന്നും ചോദ്യം ചെയ്യില്ല. അതൊക്കെ അനിവാര്യതയായിരുന്നു. അത് നീക്കപ്പെടേണ്ടതായിരുന്നു. അത് ഔദാര്യമല്ല. എല്ലാ കാര്യത്തിലും പറയല്ലോ, ഔദാര്യമല്ല, വീട്ടില്‍ നിന്നല്ല എന്നൊക്കെ, ഔദാര്യവുമല്ല, വീട്ടില്‍ നിന്നുമല്ല. അത് അവരുടെ അവകാശമാണ്. അത് കിട്ടിയെങ്കില്‍ സന്തോഷം. പക്ഷേ അളവിന് മേലെയുള്ള പെരുപ്പിച്ച് കാണിക്കല്‍ വീണ്ടും വഞ്ചിക്കാന്‍ വേണ്ടിയുള്ള ആയുധമാണ്. അത് കൊടിയ വഞ്ചനയാണ്. സുഖിപ്പിച്ച് നേടാമെന്ന് വിചാരിച്ച് വഞ്ചിക്കുകയാണെങ്കില്‍ ആ വഞ്ചന അകറ്റണം. ആ വഞ്ചന ഇല്ലായ്മ ചെയ്യണം. വഞ്ചന എന്ന് പറയുന്നത് ചതിയോ തെറ്റോ എന്താണെന്ന് വച്ചാല്‍ അത് പുനരെഴുത്ത് നടത്തണം’- സുരേഷ് ഗോപി പറഞ്ഞു.

എം.പിക്ക് പദ്ധതികൾ നേരിട്ട് നടത്താൻ നിയമം വേണം. ചാവക്കാട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുമതി തരുന്നില്ല. ഇതിന്‍റെ നഷ്ടം ജനങ്ങൾക്കാണ്. എല്ലായിടത്തും നിസ്സഹകരണമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *