അലന്റെ കൊലപാതകം കമ്മിഷണർ ഓഫിസിന് തൊട്ടടുത്ത്; കാപ്പാ കേസ് പ്രതികൾക്ക് പങ്ക്

നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് തൊട്ടടുത്തുള്ള സ്ഥലത്ത് നടന്ന കൊലപാതകം പൊലീസിനെയും പ്രതിസന്ധിയിലാക്കി. ആസൂത്രിത കൊലപാതകമാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ആറു പേരടങ്ങുന്ന സംഘമാണ് അലന്റെ സംഘത്തോട് ഏറ്റുമുട്ടിയത്. ഇതിൽ റൗഡി ലിസ്റ്റിൽപ്പെട്ടവരുമുണ്ട്.

ഇതേസ്ഥലത്ത് ഇരു സംഘങ്ങൾ തമ്മിൽ ഒരുമാസത്തിനിടെ പലതവണ ഏറ്റുമുട്ടിയിരുന്നു. കമ്മിഷണർ ഓഫിസിനു സമീപത്തു നടന്ന സംഘർഷം പോലും പൊലീസിന് തടയാനായില്ല. ക്രിമിനൽ, കാപ്പാ കേസ് പ്രതികൾക്ക് ഉൾപ്പെടെ സംഘർഷത്തിൽ പങ്കുണ്ടെന്നാണ് സൂചന. മ്യൂസിയം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളെ കേന്ദ്രീകരിച്ചാണു നിലവിൽ അന്വേഷണം.

മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം നടത്തിവന്ന അലൻ അവധിക്കാണു നാട്ടിലെത്തിയത്. അലന്റെ സഹോദരി ആൻഡ്രിയയുടെ ഭർത്താവ് നിധിന്റെ വീട്ടിലാണ് അലൻ താമസിക്കുന്നത്. നെട്ടയത്തായിരുന്നു ആദ്യം അലൻ താമസിച്ചിരുന്നത്. സഹോദരി ആൻഡ്രിയ ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്തതോടെ അവിടുത്തെ വാടക വീട്ടിലെ താമസം മതിയാക്കി.

പിതാവ് അപകടത്തിൽ മരിച്ചു. മാതാവാണ് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്.സഹോദരി മരിച്ചതോടെ അലൻ പഠനം ഉപേക്ഷിച്ച് മതപഠനത്തിനു ചേർന്നു. മേയിലാണ് മതപഠന സ്ഥലത്തുനിന്ന് നാട്ടിലെത്തിയത്. ജനുവരിയിൽ ഇതിന്റെ ഉന്നത പഠനത്തിനു പുണെയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം അലൻ ഫുട്ബോൾ കാണാനും കളിക്കാനും പോകുമായിരുന്നു. ഇന്നലെയും അലനെ ഫുട്ബോൾ കളിക്കാൻ വിളിച്ചതായിരുന്നു സുഹൃത്തുക്കൾ.

ജനറൽ ആശുപത്രിയിൽ അലന്റെ വിയോഗ വാർത്തയറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളുമെത്തി. അലന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയപ്പോൾ ഒപ്പമെത്തിയവർക്ക് കരച്ചിലടക്കാനായില്ല. കൊല്ലത്ത് ജോലി ചെയ്യുന്ന അലന്റെ മാതാവ് മഞ്ജുള വിവരമറിഞ്ഞ് രാത്രി 10 മണിക്കാണ് വീട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *