ഡല്‍ഹി സ്ഫോടനം ; വൈറ്റ് കോളര്‍ ഭീകരസംഘം എ.കെ. 47 വാങ്ങിയതായി കണ്ടെത്തി

ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയ വൈറ്റ് കോളര്‍ ഭീകരസംഘം എ.കെ. 47 വാങ്ങിയതായി കണ്ടെത്തി.അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് കരുതുന്ന മുസഫര്‍ റാത്തറിനെ വിട്ടുകിട്ടാന്‍ ജമ്മു കശ്മീര്‍ പൊലീസ് നടപടികള്‍ തുടങ്ങി.അല്‍ ഫലാഹ് സര്‍വകലാശാലയ്ക്കു സമീപത്തെ ധൗജില്‍ പൊലീസ് പരിശോധന നടത്തി.

വൈറ്റ് കോളര്‍ ഭീകരസംഘത്തിന് വന്‍ തോതില്‍ ഫണ്ട് ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ മുസമ്മില്‍ അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന എ.കെ. 47 തോക്ക് വാങ്ങിയിരുന്നു.ജമ്മു കശ്മീരില്‍നിന്ന് പിടിയിലായ അദീല്‍ റാത്തറിന്‍റെ ലോക്കറിലാണ് ഇത് സൂക്ഷിച്ചത്.പണം എവിടെനിന്ന് വന്നു, ആരാണ് ആയുധം കൈമാറിയത് എന്നതടക്കം എന്‍.ഐ.എയും പൊലീസും വിശദമായി അന്വേഷിക്കുന്നുണ്ട്.

അദീലിന്‍റെ സഹോദരന്‍ മുസഫര്‍ റാത്തറിനെ കൈമാറാന്‍ അഫ്ഗാനിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. വൈകാതെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും.രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ഭീകരര്‍ ഓരോരുത്തരും വെവ്വേറെ ആളുകള്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇവരെ ഏകോപിപ്പിക്കാന്‍ മറ്റൊരു സംഘവും ഉണ്ടായിരുന്നു. സ്ഫോടക വസ്തുക്കള്‍ വിവിധ നഗരങ്ങളില്‍ എത്തിച്ചശേഷം ഒരുമിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. അതിനിടെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് അടുത്തുള്ള ധൗജിലെ മാര്‍ക്കറ്റില്‍ ഹരിയാന പൊലീസ് വിശദമായ പരിശോധന നടത്തി. ഭീകരര്‍ എവിടെയെല്ലാം വന്നു എന്തെല്ലാം ഇടപാടുകള്‍ നടത്തി എന്ന് അറിയാനാണ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *