കോതമംഗലം: മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കോതമംഗലത്ത് സഹോദരീഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജൻ (57) ആണ് കൊല്ലപ്പെട്ടത്. മുറിയിലെ കട്ടിലിന് സമീപം നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തൊഴുത്തിങ്കൽ സുകുമാരനെ (68) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ വീട്ടിൽ വോട്ട് അഭ്യർഥിച്ചെത്തിയവരാണ് ജനലിലൂടെ കട്ടിലിനരികിൽ രാജന്റെ മൃതദേഹം കണ്ടത്. വീടിന്റെ പ്രധാന വാതിൽ അകത്തുനിന്ന് അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. എന്നാൽ പ്രതി രാത്രി ജനലിലൂടെ കയ്യിട്ട് രാജന്റെ വയറ്റിൽ കത്തിക്കു കുത്തുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. വയർ തുളഞ്ഞു കത്തി പിൻഭാഗത്തെത്തിയതായും റിപ്പോർട്ടുണ്ട്. രക്തം വാർന്നാണു ഇയാളുടെ മരണം. ഭാര്യയും മകളുമായി പിണങ്ങി രാജൻ ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.
രാജന്റെ വീടിന് സമീപത്ത് തന്നെയാണ് സുകുമാരനും താമസിക്കുന്നത്. ഇരുവരും ഒന്നിച്ചിരുന്ന് പതിവായി മദ്യപിക്കാറുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ തമ്മിൽ തർക്കവും വഴക്കും ഉണ്ടായതായാണ് വിവരം. ഇതിന് പിന്നാലെ രാത്രിയോടെയാണ് രാജന് കുത്തേറ്റത്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി സുകുമാരനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. രാജന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

