ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ പെണ്‍കുട്ടിയുടെ പുതിയ ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്ത്. ഗര്‍ഭധാരണത്തിനു നിര്‍ബന്ധിച്ചത് രാഹുലാണെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. അതേസമയം, മൂന്നുമാസമായി ഒരേകാര്യം തന്നെയാണു പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പുതുതായി ഒന്നുമില്ലെന്നും രാഹുല്‍ പ്രതികരിച്ചു. മുന്‍പ് സമാനമായ ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
‘‘അവസാന നിമിഷം എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ മാറുന്നത്’’ എന്നു പെണ്‍കുട്ടി കരഞ്ഞുകൊണ്ടു ചോദിക്കുന്നതും ഡ്രാമ അവസാനിപ്പിച്ച് ആശുപത്രിയില്‍ പോകണമെന്ന് രാഹുൽ മറുപടി പറയുന്നതും ഇപ്പോൾ പുറത്തായ ശബ്ദസന്ദേശത്തിലുണ്ട്. ഗര്‍ഭധാരണത്തിനു തയാറാകാന്‍ പെണ്‍കുട്ടിയോടു പറയുന്നതിന്റെ ചാറ്റും പുറത്തുവന്നിട്ടുണ്ട്.
നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. 5 പേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്യാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്നു രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. മൂന്നുമാസമായി ഒരേകാര്യംതന്നെയാണു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പുതുതായി ഒന്നുമില്ല. സമയമാകുമ്പോള്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ ശേഷം തനിക്ക് പറയാനുള്ളത് പറയുമെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുലിന്റെ കേസില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. സംശയം ദൂരീകരിക്കേണ്ടത് പൊലീസും സര്‍ക്കാരുമാണ്. പൊലീസ് നടപടി എടുത്താല്‍ പാര്‍ട്ടി അടുത്തപടി നോക്കുമെന്നും രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

