Sreejith Evening Kerala News
പത്തനംതിട്ട പന്തളം കടയ്ക്കാട് ഹോട്ടലിൽ ചിക്കൻ കഴുകുന്നത് ക്ലോസറ്റിന്റെ മുകളിൽ വച്ച്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന മൂന്നു ഹോട്ടലുകൾ കണ്ടെത്തി പൂട്ടി. ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ് വൃത്തിയില്ലാത്ത ഹോട്ടലുകൾ നടത്തിയിരുന്നത്. കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം.
ഒന്നര ആഴ്‌ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിരുന്നത്. മൂന്ന് ഹോട്ടലുകൾക്കും പതിനായിരം രൂപ വീതം പിഴ ഈടാക്കി. തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്‌മിര ഖാത്തുൻ, എസ്.കെ.സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്.
ഹോട്ടലിലേക്ക് കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പെടെ പിടിച്ചെടുത്തു. കെട്ടിടത്തിന്റെ വരാന്തകളും മുറികളും പരിസരവുമെല്ലാം വൃത്തിഹീനമാണ്. ശുചിമുറികളും മലിനമാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ് മാലിന്യവും മലിനജലവും തള്ളുന്നത്. ഇത് ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകിയെത്തുന്നത്

∙ ഗുരുതര സ്ഥിതിയെന്ന് അധികൃതർ
മാലിന്യം നിറഞ്ഞും കെട്ടിടത്തിന്റെ സുരക്ഷയില്ലാത്തതും കാരണം രണ്ട് കെട്ടിടങ്ങളിലും ഗുരുതര സ്ഥിതിയാണെന്ന് അധികൃതർ പറഞ്ഞു. കെട്ടിടത്തിന്റെ വരാന്തകളും മുറികളും പരിസരവുമെല്ലാം വൃത്തിഹീനമാണ്. ശുചിമുറികളും മലിനമാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ് മാലിന്യവും മലിനജലവും തള്ളുന്നത്. ഇത് ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകിയെത്തുന്നത്. ഒരു സുരക്ഷാക്രമീകരണവുമില്ലാതെയാണ് പത്തോളം വാണിജ്യ ഗ്യാസ് സിലിണ്ടറുകളും സൂക്ഷിച്ചിട്ടുള്ളത്. കൊച്ചുകുട്ടികളും സ്ത്രീകളുമടക്കമാണ് ഇവിടെ താമസം. ഒരു തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ കെട്ടിടങ്ങളെന്നും ബന്ധപ്പെട്ട നിയമപ്രകാരം കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തെന്നും അധികൃതർ പറഞ്ഞു. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എസ്.എൽ.സോൺ സുന്ദർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത എസ്.പിള്ള, അമൽ പി.നായർ എന്നിവരും എസ്ഐ ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും നേതൃത്വം നൽകി. മെഡിക്കൽ ഓഫിസർ ഡോ.ആർ.ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം എന്നിവരുമെത്തി.

