കോഴിക്കോട് : മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് നടക്കാവ് പോലീസ് 41 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിലെ 11, 12 പ്രതികൾ പോലീസ് ഡ്രൈവർമാരാണ്. ധനസമ്പാദനം ലക്ഷ്യമിട്ട് അനാശാസ്യകേന്ദ്രം നടത്തിയെന്നും പോലീസുകാർ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ.
കഴിഞ്ഞ ജൂൺ ആറിനാണ് ഫ്ളാറ്റിൽ റെയ്ഡ് ഉണ്ടായതും പ്രതികളെ പിടികൂടിയതും. അന്യായമായി പണം സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേർന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിൽ അപ്പാർട്ട്‌മെന്റ് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തി ധനം സമ്പാദിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

