യുവതിയുമായി ദീർഘകാല സൗഹൃദം, ബലാത്സംഗവും ഗർഭഛിദ്രവും ചെയ്തിട്ടില്ല; മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ

ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹർ‌ജിയിൽ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത.

തനിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി തനിക്കെതിരായ നീക്കം ബിജെപി-സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

യുവതിയാണ് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് സൗഹൃദമുണ്ടാക്കിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹികമായി പീഡിപ്പിക്കുന്നുവെന്നു യുവതി പറഞ്ഞതോടെ അനുകമ്പ തോന്നി. ഈ ബന്ധമാണ് പിന്നീടു ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിലേക്കു വളര്‍ന്നത്. യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകള്‍ അറിയാവുന്ന വ്യക്തിയുമാണ്. താനാണ് ഗര്‍ഭിണിയാക്കിയതെന്ന ആരോപണം തെറ്റാണെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *