ശബരിമല സ്വർണ കൊള്ള കേസിലെ പ്രതിയായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലന്‍സ് കോടതി. വാസുവിന് ജാമ്യത്തിനായി ഇനി മേല്‍ക്കോടതിയെ സമീപിക്കേണ്ടിവരും.
സ്വര്‍ണക്കൊള്ളക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു ജാമ്യാപേക്ഷയില്‍ വാസുവിന്റെ വാദം. എന്നാല്‍, പ്രതി സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതേ തുടർന്ന് പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റൊരു പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

