ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നവംബർ പത്തിന് ഉണ്ടായ ഭീകരസ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. വടക്കൻ കശ്മീരിൽ നിന്നുള്ള ഡോ. ബിലാൽ നസീർ മല്ലയും ഫരീദാബാദിൽ നിന്നുള്ള സോയാബിയുമാണ് പുതുതായി പിടിക്കപ്പെട്ടത്. നേരത്തെ അറസ്റ്റിലായ ഉമർ നബിക്ക് അഭയം നൽകുകയും വിവിധ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തതായാണ് ഡോ. ബിലാലിനെതിരെ എൻഐഎ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം. സ്ഫോടനകേസിലെ ഏഴും എട്ടും പ്രതികളാണ് ഇവർ.
എൻഐഎയുടെ അന്വേഷണപ്രകാരം സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായി ഡോ. ബിലാലിനെ കരുതുന്നുവെന്നും ഇയാളെ ഏഴ് ദിവസം ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടുവെന്നും അറിയിച്ചു. ഉമറിന് അഭയം നൽകിയത് മാത്രമല്ല, സ്‌ഫോടനത്തിനാവശ്യമായ ഒരുക്കങ്ങൾക്കും പിന്തുണയ്ക്കുകയും ചെയ്തതായി എൻഐഎ വ്യക്തമാക്കുന്നു. കേസിൽ ഇതിന് മുൻപ് തന്നെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു, പുതിയ അറസ്റ്റ് കൂടുതൽ തെളിവുകളും ബന്ധങ്ങളും വെളിപ്പെടുത്തുന്നതായി അന്വേഷണ സംഘം സൂചിപ്പിക്കുന്നു.
രാജ്യത്തെ നടുക്കിയ സ്ഫോടനം നവംബർ പത്തിന്റെ പുലർച്ചെയായിരുന്നു. 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ അപകടം ദേശീയ തലത്തിൽ സുരക്ഷാ ചോദ്യങ്ങൾ ഉയർത്തി. സ്‌ഫോടനത്തിന് ഒരു ദിവസം മുമ്പ് ഫരീദാബാദിൽ വൻ അളവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലും ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് അന്വേഷണം വ്യക്തമാക്കുന്നു, ഇതിലൂടെ വലിയൊരു ഗൂഢാലോചനയുടെ പശ്ചാത്തലം പുറത്തുവരുന്നതായും ഏജൻസി പറയുന്നു.

