തിരുപ്പതിയില്‍ 54 കോടിയുടെ അഴിമതി; 350 രൂപയുടെ ദുപ്പട്ട വിറ്റഴിച്ചത് 1300 രൂപയ്ക്ക്

തിരുപ്പതി: തിരുമല തിരുപ്പതിക്ഷേത്രത്തില്‍ ദുപ്പട്ട വില്‍പ്പനയുടെ മറവില്‍ 54 കോടിയുടെ അഴിമതി നടന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ 10 വർഷത്തനിടെ (2015 മുതല്‍ 2025 വരെ )ആണ് അഴിമതി നടന്നതായി കണ്ടെത്തിയത്. ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന പട്ടിന്റെ ദുപ്പട്ടയിലാണ് കൃത്രിമം കാണിച്ച് തട്ടിപ്പ് നടന്നത്.

ശുദ്ധമായ മള്‍ബറി സില്‍ക് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന വ്യാജേന പോളിസ്റ്റര്‍ ദുപ്പട്ടകള്‍ വില്‍പ്പനക്ക് വെച്ചുകൊണ്ടാണ് അഴിമതി നടത്തിയിരിക്കുന്നത്. തിരുപ്പതിക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍ ബി.ആര്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വേദസിര്‍വചനമെന്ന പേരില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ആചാരത്തിന് ദുപ്പട്ട ഉപയോഗിക്കുന്നത് പതിവാണ്. മള്‍ബറി സില്‍ക് കൊണ്ട് നിര്‍മിച്ചതെന്ന വ്യാജേന വിലകുറഞ്ഞ പോളിസ്റ്റര്‍ കോണ്‍ട്രാക്ടര്‍ ഇവര്‍ക്കിടയില്‍ വിറ്റഴിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ക്ഷേത്രത്തില്‍ ഇവര്‍ നടത്തുന്ന തട്ടിപ്പിന്റെ ഭാഗമായി 54 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

‘350 രൂപ മാത്രം വിലവരുന്ന ഷാള്‍ 1300 രൂപയ്ക്കാണ് അവര്‍ വിറ്റത്. 50 കോടിയിലേറെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഞങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടുണ്ട്’. ബി. ആര്‍ നായിഡു കൂട്ടിച്ചേര്‍ത്തു.

ദുപ്പട്ടയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിരുന്നു. വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ദുപ്പട്ട വിലകുറഞ്ഞ പോളിസ്റ്റര്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് തെളിയുകയും ചെയ്തു.

നേരത്ത, തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായം ചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിന് പിന്നില്‍ വമ്പന്‍ തട്ടിപ്പ് നടന്നതായി സിബിഐ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *