മധ്യപ്രദേശ്: വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് മുഖ്യകാരണം അശ്ലീല സൈറ്റുകളാണെന്നാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗിന്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കുക മാത്രമല്ല രാജ്യത്തെ എല്ലാ അശ്ലീല സൈറ്റുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തിരിക്കുകയാണ്.

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ 25 അശ്ലീല സൈറ്റുകള്‍ നിരോധിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് പോരെന്നുമാണ് അദ്ദേഹം പറയുന്നത്. ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ രാജ്യത്തൊട്ടാകെ പ്രചാരത്തിലുള്ള എല്ലാ അശ്ലീല സൈറ്റുകളും നിരോധിക്കുന്നതാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന പോംവഴി. മധ്യപ്രദേശ് ആഭ്യന്തരവകുപ്പ് നടത്തിയ പഠനത്തില്‍ അശ്ലീല സൈറ്റുകള്‍ കുട്ടിക്കാലത്ത് തന്നെ മനുഷ്യനെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കുട്ടികള്‍ക്ക് പോലും വളരെ എളുപ്പത്തില്‍ അവ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ വകുപ്പ് നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

25 സൈറ്റുകള്‍ നിരോധിച്ചെങ്കിലും ആ സൈറ്റുകളില്‍ ഞങ്ങള്‍ക്ക് നേരിട്ട് നിയന്ത്രണമില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇത്തരം സൈറ്റുകള്‍ നിരോധിക്കുകയാണ് വേണ്ടത്. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സിംഗ് സ്വാഗതം ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ബില്‍ അസംബ്ലിയില്‍ പാസാക്കാന്‍ മുന്‍കൈയെടുത്തത്.

സാമൂഹിക അവബോധം വളര്‍ത്താതെ നിയമം കര്‍ക്കശമാക്കിയതുകൊണ്ട് മാത്രം ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കില്ലെന്ന് ഭൂപേന്ദ്ര സിംഗ് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *