ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
“ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശ് അധികൃതരുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്,” – വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കൂടാതെ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെ കൊലപ്പെടുത്തിയതിനെതിരെ ന്യൂദൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ സ്ഥിതിഗതികൾ തകർക്കാൻ ശ്രമിച്ചുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശിലെ ഹിന്ദു ജനത രാജ്യത്തുടനീളം ന്യൂനപക്ഷ വിരുദ്ധ സംഭവങ്ങൾ നേരിടുന്നുണ്ട്. അതേ സമയം തീവ്രവാദി വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശ് പുതിയൊരു അശാന്തിയിലേക്ക് നീങ്ങുകയാണ്.

