ശ്രീലങ്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഷഫാലി വർമ്മ തുടർ ഫിഫ്റ്റിയുമായി തിളങ്ങിയ മത്സരത്തിൽ സ്മൃതി മന്ദന വീണ്ടും നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്നാണ് ഇന്ന് ഷഫാലി തുടങ്ങിയത്. തുടർബൗണ്ടറികളിലൂടെ ശ്രീലങ്കയെ വിറപ്പിച്ച താരം അനായാസം സ്കോർ ഉയർത്തി. എന്നാൽ, സ്മൃതി മന്ദനയ്ക്ക് ഫോമിലേക്കുയരാൻ സാധിച്ചില്ല. കേവലം ഒരു റൺ നേടി മന്ദന പുറത്താവുമ്പോൾ ഇന്ത്യൻ സ്കോർ 27 ആയിരുന്നു. മൂന്നാം നമ്പറിലെത്തിയ ജെമീമ റോഡ്രിഗസും ടൈമിങ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടി. രണ്ടാം വിക്കറ്റിൽ 40 റൺസിൻ്റെ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. 9 റൺസ് നേടി ജെമീമ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.
എന്നാൽ, ആക്രമണം തുടർന്ന ഷഫാലി 24 പന്തിൽ ഫിഫ്റ്റി തികച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഷഫാലി അർദ്ധസെഞ്ചുറി തികച്ചത്. ഷഫാലിക്ക് കൂട്ടായി ഹർമൻപ്രീത് കൗർ എത്തിയതോടെ രണ്ട് വശത്തുനിന്നും ബൗണ്ടറികൾ പിറന്നു. ഷഫാലിയും (42 pപന്തിൽ 79) ഹർമനും (18 പന്തിൽ 21) നോട്ടൗട്ടാണ്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 48 റൺസാണ് കൂട്ടിച്ചേർത്തത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 112 റൺസ് നേടിയത്. 25 റൺസ് നേടിയ ഹാസിനി പെരേര ശ്രീലങ്കയുടെ ടോപ്പ് സ്കോറർ ആയപ്പോൾ രേണുക സിംഗ് ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ്മയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.
ആദ്യ രണ്ട് ടി20യും ആധികാരികമായി വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കുകയും ചെയ്തു. പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്.

