കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ബസില്‍വെച്ച് ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ഇത് വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ഞായര്‍ രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപകിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മുറി മുട്ടി നോക്കുമ്പോള്‍ തുറന്നിരുന്നില്ല. അതിന് ശേഷം അയല്‍ക്കാരുടെ കൂടി സഹായത്തോടെ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് വടകര പൊലീസില്‍ പരാതിയും നല്‍കി. ബസില്‍നിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചു. പിന്നാലെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു
തിരക്കുള്ള ബസില്‍ വെച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോയില്‍ ദീപക് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, വീഡിയോ കണ്ടവരും വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ദീപക് നിരപരാധിയാണെന്നും, വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതാണെന്നും ബന്ധുക്കള്‍ പറയുന്നു. കണ്ടന്റ് ക്രിയേഷന് വേണ്ടിയാണ് യുവതി വീഡിയോ എടുത്തതെന്നും, ദീപക്കിനെ അറിയുന്നവര്‍ക്ക് അദ്ദേഹം ഇത്തരക്കാരനല്ലെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് മാനേജര്‍ ആയിരുന്നു ദീപക്. ജോലി സംബന്ധമായ ആവശ്യത്തിന് പോകുമ്പോഴാണ് ഈ സംഭവം ഉണ്ടായത്.സോഷ്യൽ മീഡിയയിൽ യുവതിക്കെതിരെ രോഷം അണപൊട്ടുകയാണ് ,ചില പെൺകുട്ടികളുടെ റീൽസിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികൾ ഇപ്പോൾ ഒരാളുടെ ജീവൻ പൊക്കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്

