കൊല്ലം: പിതൃസഹോദരനെ ഒരുസംഘം ആക്രമിക്കുന്നത് തടയാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളപുരം സ്വദേശിയായ വെൽഡിങ് തൊഴിലാളി സജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ സജിത്തിന്റെ സഹോദരൻ സുജിത്ത്, അയൽവാസി അശ്വിൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നെടുമ്പന സ്വദേശികളായ അനന്തു ആനന്ദൻ (29), സുനിൽരാജ് (38), ഷൈജു (40), ബൈജു (42, അതുൽ രാമചന്ദ്രൻ (27), അഖിൽ രാമചന്ദ്രൻ (24) എന്നിവരും വർക്കല സ്വദേശി പ്രസാദുമാണ് (46) അറസ്റ്റിലായത്.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. പിതൃസഹോദരൻ പവിത്രന്റെ വീട്ടിൽ അയൽവാസിയായ ഷൈജുവും സംഘവും ആക്രമണം നടത്തുന്നത് അറിഞ്ഞാണ് സജിത്തും സഹോദരനും എത്തിയത്. പവിത്രൻ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി താക്കീത് നൽകി മടങ്ങി. പോലീസ് പോയതിന് പിന്നാലെ, മടങ്ങിപ്പോകാനായി റോഡിലിറങ്ങിയ സജിത്തിനെയും സംഘത്തെയും പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പോലീസിനെ വിളിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. രാത്രി 12.30-നാണ് സജിത്തിനും സഹോദരനും കുത്തേൽക്കുന്നത്. മുറിവേറ്റ് കിടന്ന സജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് പോലും പ്രതികൾ തടഞ്ഞു. കണ്ണനല്ലൂർ പോലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പവിത്രന്റെ വീടിന് സമീപത്തെ അനധികൃത മദ്യക്കച്ചവടം ചോദ്യം ചെയ്തതിന്റെ പേരിൽ ഇവർക്ക് നേരെ മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന്റെ പേരിൽ വീട്ടിൽ സിസിടിവി ക്യാമറകൾ വരെ സ്ഥാപിച്ചിരുന്നു. സംഘർഷത്തിനിടെ പ്രതികൾക്കും പരിക്കേറ്റിരുന്നു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽപോലീസും ഫൊറൻസിക്, സയന്റിഫിക് വിഭാഗങ്ങളും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സജിത്തിന്റെ മൃതദേഹം സംസ്കരിച്ചു.

