ചങ്ങനാശ്ശേരിയിൽ അയൽവാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ബിജെപി നേതാക്കളായ നടൻ കൃഷ്ണപ്രസാദിനും സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറിനുമെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ ഡോ. ശ്രീകുമാർ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. കൃഷ്ണപ്രസാദിന്റെ പറമ്പിലേക്ക് മലിനജലം ഒഴുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, താൻ ഡോക്ടറെ മർദിച്ചിട്ടില്ലെന്നും അവിടെ നടന്ന നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് നടൻ കൃഷ്ണപ്രസാദ് ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം. തർക്കത്തിനിടെ മർദനം നടന്നിട്ടില്ലെന്നും നിയമപരമായ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

