'ആത്മഹത്യ ചെയ്യില്ല, മരിച്ചാൽ ഉത്തരവാദി വൈശാഖൻ,' എലത്തൂർ കൊലപാതകത്തിൽ തെളിവായി വാട്സ് ആപ് സന്ദേശം

കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ കൊലപാതകത്തിൽ നിർണായക തെളിവ് കണ്ടെത്തി പൊലീസ്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാല്‍ അതിന് കാരണം വൈശാഖന്‍ ആയിരിക്കുമെന്നും സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തില്‍ യുവതി പറയുന്നു. മരിക്കുന്ന ദിവസം രാവിലെ 9.20ന് വാട്ട്‌സ്ആപ്പിലൂടെയാണ് യുവതി സൈക്കോളജസ്റ്റിന് സന്ദേശമയച്ചത്.

കൗൺസലിങ് സെൻ്ററിലെ സൈക്കോളജിസ്റ്റിന് കൊല്ലപ്പെട്ട ദിവസം യുവതി അയച്ച സന്ദേശമാണ് കണ്ടെത്തിയത്. താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെ ന്നും മരിച്ചാൽ വൈശാഖനായിരിക്കും ഉത്തരവാദി എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കേസില്‍ സൈക്കോളജിസ്റ്റ് മുഖ്യസാക്ഷിയാകും.

16 വയസ് മുതല്‍ താന്‍ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് വാട്സ് ആപ് സന്ദേശം വന്ന കാര്യം അവര്‍ പറഞ്ഞത്. ഔദ്യോഗിക നമ്പറിലേക്കാണ് സന്ദേശം വന്നത്. നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ വൈകിപ്പോയി. വൈകുന്നേരം മൊബൈല്‍ നോക്കുമ്പോഴേക്കും കൊലപാതകം നടന്നിരുന്നു.

യുവതിയുടെ ഡയറിയിലെ നിർണായക വിവരങ്ങളും കണ്ടെത്തി. യുവതി 16 വയസുമുതൽ പീഡനത്തിന് ഇരയായതും വൈശാഖാനുമായുള്ള അടുപ്പവും ബന്ധവും യുവതിയുടെ ഡയറിയിലുണ്ട്.

ഈ മാസം 24നാണ് കൊലപാതകം നടന്നത്. വൈശാഖന്‍റെ വര്‍ക്ക് ഷോപ്പിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയത്. എന്നാല്‍ യുവതിയെ കൊന്ന ശേഷം വൈശാഖന്‍ ഭാര്യയെ വിളിച്ചുവരുത്തി രണ്ടുപേരും കൂടെ മൃതദേഹം കാറില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *