23 വർഷം മുമ്പ് കോടതി ആർ.ഡി.ഒ ഓഫീസിലെ ലോക്കറിൽ സൂക്ഷിച്ച 8.5 പവൻ സ്വർണം മുക്കുപണ്ടമായി

തൃശൂര്‍: ആർ.ഡി.ഒ ഓഫീസിലെ (റവന്യൂ ഡിവിഷനൽ ഓഫീസ്) ലോക്കറിൽ സൂക്ഷിച്ച 8.5 പവൻ സ്വർണം മുക്കുപണ്ടമായി. 23 വർഷം മുമ്പ് മരിച്ച തൃശൂര്‍ കാട്ടൂര്‍ സ്വദേശിനിയായ 28കാരി റംലത്തിന്‍റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

2003ൽ തലച്ചോറില്‍ അണുബാധമൂലമാണ് റംലത്ത് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം മാറ്റിയപ്പോഴാണ് ശരീരത്തിലുണ്ടായിരുന്ന 8.5 പവന്‍ ആഭരണങ്ങൾ കോടതിയിലെത്തിയത്. റംലത്തിന് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുണ്ടായിരുന്നു അന്ന്. ആഭരണങ്ങൾ സ്വർണമാണെന്ന് ഉറപ്പാക്കിയ ശേഷം ആർ.ഡി.ഒ ഓഫീസിലെ ലോക്കറിൽ സൂക്ഷിച്ചു. മക്കൾക്ക് പ്രായപൂർത്തിയാകുന്നത് വരെ ലോക്കറിൽ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിർദേശം.

റംലത്തിന്‍റെ മക്കൾക്ക് പ്രായപൂർത്തിയായതോടെ 2022ൽ സ്വർണം തിരികെ എടുക്കാൻ എല്ലാ രേഖകളുമായും റംലത്തിന്‍റെ മാതാവ് സുലേഖ എത്തി. എന്നാൽ, അന്നത്തെ ആഭരണങ്ങൾക്ക് പകരം മുക്കുപണ്ടമാണ് ഉണ്ടായിരുന്നത്.

തുടർന്ന് തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. 2003 മുതല്‍ 2022 വരെ ആര്‍.ഡി.ഒ. ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മോഷ്ടിച്ചതാണെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, മൂന്ന് വർഷമായിട്ടും സ്വർണം കണ്ടെത്താനായിട്ടില്ല. കലക്ടർക്കടക്കം പരാതി നൽകി മൂന്നു വർഷമായി കാത്തിരിക്കുകയാണ് റംലത്തിന്‍റെ മാതാവ് സുലേഖ.

Leave a Reply

Your email address will not be published. Required fields are marked *