തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ യു.ഡി.എഫ്-ബി.ജെ.പി മത്സരമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം, ബി.ജെ.പി അന്തര്‍ധാരയുണ്ടാകും. അതിനാൽ യു.ഡി.എഫ് ബി.ജെ.പി മത്സരമാണ് നടക്കുക.
പാര്‍ട്ടിക്കകത്ത് നിന്നും പണി തരുന്നവരുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. അത്തരക്കാര്‍ തൃശൂരിലുമുണ്ട്. തൃശൂരിലെ സീറ്റ് നഷ്ടപ്പെട്ടതിന്‍റെ കാരണം അതാണ്. ഗുരുവായൂരില്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന് ഒന്നിച്ചുനില്‍ക്കണം. കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോകുന്നവരെ പേടിക്കേണ്ടതില്ല.
താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് പലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. മത്സരിക്കാന്‍ വ്യക്തിപരമായി താല്‍പര്യം ഇല്ല. മറ്റുകാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താൽപര്യമില്ലെന്ന് നേരത്തേ മുരളീധരൻ വ്യക്തമാക്കിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയെന്നത് ശരിയല്ല. അതുകൊണ്ട് ഇത്തവണ മാറിനില്‍ക്കാന്‍ തീരുമാനിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. അതേസമയം കെ. മുരളീധരന്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് കായംകുളത്തും തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

