ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് ഇനി ലൈസൻസ് കൈയ്യിൽ കിട്ടിയാൽ മാത്രം പോരാ, റോഡിലെ കർശനമായ സൂപ്പർ ചെക്കിങ്ങിലും പാസാവണം. ഡ്രൈവിങ് പരിശോധനയ്ക്ക് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന അപ്രതീക്ഷിത പരിശോധനയിൽ പരാജയപ്പെട്ടാൽ കിട്ടിയ ലൈസൻസ് ഉടൻ റദ്ദാക്കുന്നതാണ് വരാൻ പോകുന്ന പുതിയ നിയമം. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീഴ്ചകളും ഡ്രൈവർമാരുടെ നൈപുണ്യവും ഒരേപോലെ പരിശോധിക്കാനാണ് ഈ നീക്കം.
ജോയിൻ്റ് ആർടിഒമാരും ആർടിഒമാരും നേരിട്ട് നടത്തുന്ന ഈ പരിശോധനയിൽ പിഴച്ചാൽ കിട്ടിയ ലൈസൻസ് കയ്യിൽ നിന്നും പോകും. പരാജയപ്പെടുന്നവരുടെ ലൈസൻസ് മരവിപ്പിക്കുകയും നിശ്ചിത ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റിന് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്യും. ഡ്രൈവിങ് പരിശോധനയിലെ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നീക്കം ഡ്രൈവിങ് സ്കൂളുകൾക്കും പുതിയ ഡ്രൈവർമാർക്കും വലിയ വെല്ലുവിളിയാകും.
കേന്ദ്ര മോട്ടോർ വാഹന നിയമം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് സൂപ്പർ ചെക്കിങ് എന്ന ഈ കർശന നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്. സാധാരണഗതിയിൽ സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള ‘എട്ട്’ (8), ‘എച്ച്’ (H) ടെസ്റ്റുകൾ പാസായിക്കഴിഞ്ഞാൽ ലൈസൻസ് ലഭിക്കും. എന്നാൽ, ഒരാൾക്ക് കൃത്യമായി വാഹനം ഓടിക്കാൻ അറിയില്ലെന്നോ അല്ലെങ്കിൽ തെറ്റായ മാർഗ്ഗങ്ങളിലൂടെയാണ് ലൈസൻസ് നേടിയതെന്നോ വിവരം ലഭിച്ചാൽ, അയാളുടെ ഡ്രൈവിങ് നൈപുണ്യം പുനഃപരിശോധിക്കാൻ അതോറിറ്റിക്ക് അധികാരം നൽകുന്നതാണ് ഈ നിയമം.
സൂപ്പർ ചെക്കിങ്ങിൻ്റെ ഭാഗമായി റോഡ് ടെസ്റ്റ് ആയിരിക്കും ഉദ്യോഗസ്ഥർ നടത്തുക. തിരക്കുള്ള റോഡുകളിലും മറ്റും വാഹനം കൈകാര്യം ചെയ്യുന്നതിലെ കൃത്യത ഇതിലൂടെ കണ്ടെത്താൻ സാധിക്കും. ഇത്തരത്തിൽ ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തവരെ വീണ്ടും ടെസ്റ്റിന് വിളിച്ചുവരുത്തും. ഈ ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ ലൈസൻസ് തിരികെ നൽകുകയുള്ളൂ.
മോട്ടോർ വാഹന വകുപ്പിൻ്റെ റോഡ് സുരക്ഷാ മാസചരണ വേദിയിൽ വെച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് സൂപ്പർ ചെക്കിങ് ആരംഭിക്കാൻ കർശന നിർദേശം നൽകിയത്. മലപ്പുറം ജില്ലയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ച് മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. അശാസ്ത്രീയവും തട്ടിക്കൂട്ട് രീതിയിലും ലൈസൻസുകൾ നൽകുന്നതാണ് ഇത്തരം അപകടങ്ങൾ വർദ്ധിക്കാന പ്രധാന കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.

