കൊച്ചി: ആറ്റുകാൽ പൊങ്കാല (Attukal Pongala 2026) മഹോത്സവത്തോട് അനുബന്ധിച്ച് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭക്തിയുടെ പേരിൽ രാഷ്ട്രീയക്കാരും സ്പോൺസർമാരും നടത്തുന്ന പ്രചാരണങ്ങളെയാണ് ഹൈക്കോടതി രൂക്ഷമായി പരിഹസിച്ചത്. ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഇത്രയധികം ഫ്ലക്സുകൾ സ്ഥാപിക്കുന്നത്? ആറ്റുകാലമ്മ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഇത് ഭക്തിയല്ല, പകരം സ്പോൺസർമാരുടെ മുഖം കാണിക്കാനാണ് ഇത്തരം ബോർഡുകൾ മത്സരിച്ചു സ്ഥാപിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഉത്സവത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കും കാൽനടയാത്രക്കാർക്കും ഇത്തരം ബോർഡുകൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതുകൂടാതെ നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്സ് ബോർഡുകളും എത്രയും വേഗം നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
ബോർഡുകൾ നീക്കം ചെയ്യുന്നതിൽ നഗരസഭയും പോലീസും നടപടികൾ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി നേരത്തെ തന്നെ പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾക്ക് സ്ഥാപിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഫ്ലക്സുകൾ നിരത്തിയതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്.

