ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി; പുടിൻ പിന്തുണ പ്രഖ്യാപിച്ചു, ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

മേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരമേറ്റു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കുടുംബവാഴ്ചയ്ക്ക് സമാനമായി പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. ഈ പുതിയ രാഷ്ട്രീയ മാറ്റത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ തന്റെ പൂർണ്ണ പിന്തുണ അറിയിച്ചു. ഇറാൻ സൈനിക ആക്രമണത്തെ നേരിടുന്ന ഈ വേളയിൽ മുജ്തബയുടെ നേതൃത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പുടിൻ, റഷ്യ ഇറാന്റെ വിശ്വസ്ത പങ്കാളിയായി തുടരുമെന്നും വ്യക്തമാക്കി.

എന്നാൽ മുജ്തബയുടെ അധികാരലബ്ധിയെ കടുത്ത ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചത്. അലി ഖമേനിയുടെ മകൻ തനിക്ക് അസ്വീകാര്യനാണെന്നും വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം തുടരില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുജ്തബ അയോഗ്യനാണെന്ന് അലി ഖമേനി തന്നെ മുൻപ് കരുതിയിരുന്നതായി അവകാശപ്പെട്ട ട്രംപ്, ഓരോ പത്തു വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇറാനിൽ ഐക്യവും സമാധാനവും കൊണ്ടുവരുന്ന നേതൃത്വമാണ് ആവശ്യമെന്നാണ് അമേരിക്കയുടെ നിലപാട്.

അറബി ഭാഷയിൽ “തിരഞ്ഞെടുക്കപ്പെട്ടവൻ” എന്ന് അർത്ഥമുള്ള മുജ്തബ ഖമേനി, 1969-ൽ മഷ്ഹദിലാണ് ജനിച്ചത്. മതപണ്ഡിതനായി വളർന്ന അദ്ദേഹം തന്റെ 17-ാം വയസ്സിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ (IRGC) ചേർന്ന് സൈനികാനുഭവം നേടിയിട്ടുണ്ട്. മുൻപ് ഔദ്യോഗിക രാഷ്ട്രീയ പദവികൾ വഹിച്ചിട്ടില്ലെങ്കിലും, പിതാവിന്റെ ഭരണകാലത്ത് രാഷ്ട്രീയ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിലും സന്ദർശകരെ നിയന്ത്രിക്കുന്നതിലും അദ്ദേഹം അതീവ സ്വാധീനം ചെലുത്തിയിരുന്നു. 2009-ലെ ‘ഗ്രീൻ മൂവ്‌മെന്റ്’ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മുജ്തബയ്ക്ക് സൈനിക നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *