ഇന്ത്യയില്‍ 50 ലക്ഷം ടണ്‍ പെട്രോളിയം കരുതല്‍ ശേഖരം; പ്രതിപക്ഷത്തിന് മോദിയുടെ ചുട്ടമറുപടി

ന്യൂഡല്‍ഹി: എല്‍പിജി ക്ഷാമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന പരിഭ്രാന്തിക്ക് ചുട്ടമറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഇതുവരെ 50 ലക്ഷം ടണ്ണിലധികം പെട്രോളിയം ശേഖരം നേടിയതായി അദ്ദേഹം വെളിപ്പെടുത്തി. 2014ന് മുമ്പുള്ള കണക്കുകള്‍ നിരത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാരത് മണ്ഡപത്തില്‍ നടന്ന എന്‍എക്‌സ്ടി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍പിജി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പ്രതിപക്ഷം സ്വന്തം അജണ്ട പിന്തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഊര്‍ജ സുരക്ഷയ്ക്കായി ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

എല്‍പിജി വിതരണ ശൃംഖലയിലെ തടസങ്ങള്‍ മറികടക്കാന്‍ ആവശ്യമായി നിരന്തര ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. പ്രതിപക്ഷം പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും അതുവഴി രാജ്യത്തിന് ദോഷം വരുത്താനുമാണ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

പെട്രോളിയം, ഡീസല്‍ മേഖലയില്‍ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2014ന് മുമ്പ് ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം ശേഖരം, പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സംഭരിച്ചിരുന്ന അസംസ്‌കൃത എണ്ണ എന്നിവയുടെയെല്ലാം അളവ് വളരെ കുറവായിരുന്നു. എന്നാല്‍ ഞങ്ങള്‍ 50 ലക്ഷം ടണ്ണിലധികം പെട്രോളിയം കരുതല്‍ ശേഖരം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എല്‍പിജിയെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചിലര്‍ പരിഭ്രാന്തി സൃഷ്ടിക്കാനും സ്വന്തം അജണ്ട നടപ്പാക്കാനും ശ്രമിക്കുകയാണ്. ഇപ്പോള്‍ രാഷ്ട്രീയമായി അവരെ കുറിച്ച് പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ അവര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സ്വയം തുറന്നുകാണിക്കപ്പെടുകയാണ്. മുഴുവന്‍ രാജ്യത്തിനും ദോഷം വരുത്തുകയും ചെയ്യുന്നു. യുദ്ധം മൂലമുണ്ടാകുന്ന ആഗോള പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്ന് ഒരു രാജ്യവും രക്ഷപ്പെടുന്നില്ല. ആ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയും സാധ്യമായതെല്ലാം ചെയ്യുന്നു. അടുത്തിടെ ലോകമെമ്പാടുമുള്ള ഉന്നത നേതാക്കളുമായി താന്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. വിതരണ ശൃംഖലയിലെ തടസങ്ങള്‍ മറികടക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ രാജ്യത്തെ എല്‍പിജി കണക്ഷനുകളുടെയും എല്‍എന്‍ജി ടെര്‍മിനലുകളുടെയും എണ്ണം ഇരട്ടിയായെന്നും അദ്ദേഹം. റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമായ സമയത്ത് വളം വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആഗോളതലത്തില്‍ 3,000 രൂപ വിലയുള്ള യൂറിയയുടെ വില 300 രൂപയില്‍ നിലനിര്‍ത്തിയത് ഉള്‍പ്പെടെ, കര്‍ഷകരെയും മറ്റ് ആളുകളെയും നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെ സര്‍ക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തൂവെന്ന് മോദി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *