പ്രണയനൈരാശ്യം മൂലം ഉണ്ടായ ദേഷ്യത്തിൽ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെയാണ് (19) ആലുവ റെയിൽവേ പോലീസ് പിടികൂടിയത്. വന്ദേഭാരതിന്റെ പുറത്തുള്ള സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി പിടിയിലായത്.
ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിനുസമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്നു വന്ദേ ഭാരത്. ഈ സമയത് ട്രെയിനിന് നേരെ യുവാവ് മൂന്നു തവണ കല്ലെറിയുകയായിരുന്നു.
ഏറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നു. പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിക്കെതിരെ ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്.

