തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുമ്പോൾ, വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസ്സ് തുറന്നത്. വെള്ളാപ്പള്ളി നടേശൻ തന്നെ പ്രസ്താവനക്ക് വിശദീകരണം നൽകിയ സാഹചര്യത്തിൽ, താൻ കൂടുതൽ ഒന്നും പറയേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം സമുദായത്തിന് എതിരായല്ല, മറിച്ച് മുസ്ലിം ലീഗിന് എതിരെയാണ് താൻ സംസാരിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ പറയുന്ന കാര്യങ്ങളെ ഒരു സമുദായത്തിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് തന്നെ അതിന്‍റെ വിശദീകരണം വന്നല്ലോ. മുസ്ലിമിന് എതിരായിട്ട് അല്ല പറഞ്ഞത്. ലീഗിനെതിരെയാണ് പറഞ്ഞത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ലീഗിനെതിരെ പറയുന്ന ഒരു കാര്യത്തിൽ അത് മുസ്ലിമിന് എതിരാണെന്ന് വ്യാഖ്യാനിച്ച് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ നാട്ടിൽ വിവിധ ആളുകൾ വിവിധ തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കാറുണ്ട്. എല്ലാ പ്രസ്താവനയുടേയും കാര്യത്തിൽ നമ്മൾ പ്രതികരിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ എസ്.എൻ.ഡി.പി എന്നത് നമ്മുടെ നാടിന്‍റെ പ്രധാനപ്പെട്ട സംഘടനയാണല്ലോ. സാധാരണ നിലയിൽ അവരുടെ ഭാഗത്ത് നിന്ന് ഒരു വർഗീയ നിലപാട് വരുക എന്നത് കേരളം പ്രതീക്ഷിക്കുന്ന ഒരു കാര്യമല്ല. അക്കാര്യത്തിൽ വിശദീകരണം നടത്തേണ്ടത് അവർ തന്നെയാണ് എന്നാണ് പിണറായി അഭിമുഖത്തിൽ പറഞ്ഞത്.
