മുഹ്സിനയുടെ മരണ കാരണം അശാസ്ത്രീയ രീതിയിൽ നടന്ന പ്രസവത്തെ തുടർന്നുണ്ടായ അണുബാധ; കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർദേശം
പ്രതീകാത്മ ചിത്രം

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരണപ്പെട്ട മുഹ്സിനയുടെ (37) പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പ്രസവ സമയത്തുണ്ടായ പിഴവുകളും പ്രസവ ശേഷമുള്ള പരിചരണം ലഭിക്കാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാഭാഗങ്ങളിലും അണുബാധയുണ്ടായിരുന്നു. അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതിയാണെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അശാസ്ത്രീയമായ രീതിയിൽ നടന്ന പ്രസവത്തെ തുടർന്ന് ഗർഭപാത്രത്തിലും ജനനേന്ദ്രിയത്തിലും ഉണ്ടായ മുറിവും രക്തസ്രാവവും അണുബാധയുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ് ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തിൽ നാല് മണിക്കൂറെടുത്താണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രസവ ശേഷം പ്ലാസന്‍റ ഉൾപ്പെടെയുള്ളവ ഗർഭപാത്രത്തിൽ അവശേഷിച്ചു. ഇതാകാം അണുബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സ ലഭിക്കാത്തത് മുറിവുകൾ പഴുക്കാനും അണുബാധക്കും കാരണമായി.

ദേഹത്ത് പലയിടുത്തും അക്യുപങ്ചർ നടത്തിയ വൃത്താകൃതിയിലുള്ള സൂചിക്കുത്തുകളുടെ പാടുകൾ ഉണ്ടായിരുന്നു. പ്രസവത്തിൽ മുഹ്സിനയുടെ കുഞ്ഞും മരണപ്പെട്ടിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് പൊലീസ് സർജൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. ആറ് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം പൊലീസ് നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *