ന്യൂഡൽഹി: രാജ്യത്ത് ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ ഉറപ്പ്. നിലവിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും കൂടുതൽ ഇന്ധനകപ്പലുകൾ രാജ്യത്തേക്ക് വരുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ച സർവകക്ഷി യോഗത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉറപ്പും നൽകി. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും കേന്ദ്രം വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോട് വിശദീകരിച്ചു.
ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ രാജ്യത്തില്ല. മേഖലകളിൽ അസ്ഥിരതകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും വിതരണത്തെ ഇത് ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ, ഇന്ധനം വഹിച്ചുകൊണ്ട് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ ഉറപ്പ്. രാജ്യത്ത് നിലവിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. വിതരണ ശൃംഖലയിൽ യാതൊരു തടസ്സവുമില്ല. ഇറക്കുമതി കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

