കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയായ സംവിധായകൻ
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേസിൽ ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതി വ്യാജമെന്നും, ഗൂഢാലോചന എന്നും രഞ്ജിത്ത് ജാമ്യ ഹർജിയിൽ ഉന്നയിക്കും. ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കും. തെളിവ് ശേഖരണം നടത്തുകയാണ് അന്വേഷണസംഘം.
അതേസമയം, കേസിൽ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ലഭിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. സെറ്റില്‍ ചിലര്‍ക്ക് അതിക്രമത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഡിസിപി അശ്വതി ജിജി പ്രതികരിച്ചു. എന്നാല്‍ യുവതി ഫോണ്‍ എടുത്തിട്ടില്ല.
പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വഭാവികത ഇല്ല. ബോബി കുര്യന്‍, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കാരവനിന്റെ പുറത്തുള്ള സിസിടിവിയില്‍ ബാക്കപ്പില്ലെന്നും അശ്വതി ജിജി വ്യക്തമാക്കി. ജനുവരി 30 ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കരവാനിൽ ഉള്ളിൽ വെച്ച് യുവനടിയോട് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

