ടൊവിനോ തോമസിൻ്റെ മാസ് ആക്ഷൻ ചിത്രം പള്ളിച്ചട്ടമ്പിയുടെ റിലീസ് നീട്ടിവെച്ചു. ഏപ്രിൽ പത്തിന് തിയറ്ററിൽ എത്തിക്കാനിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് ലഭിക്കാൻ വൈകിയത് കൊണ്ടാണ് റിലീസ് നീട്ടിവെച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് ലഭിക്കാതെ പോയത്. സാങ്കേതികമായ ഈ തടസ്സം നേരിടുന്നതിനാൽ സിനമമയുടെ റിലീസ് ഏപ്രിൽ 15-ാം തീയതി വിഷു ദിനത്തിലേക്ക് മാറ്റിയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കായദു ലോഹറാണ് നായിക. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ മറഞ്ഞുപോയ ഒരു അസാധാരണനായി ചട്ടമ്പിയുടെ കഥയാണ് പള്ളിച്ചട്ടമ്പിയിൽ പറയാൻ പോകുന്നത്. വേൾഡ് വൈഡ് ഫിലിംസിൻ്റെയും സി ക്യൂബ് ബ്രോസിൻ്റെയും ബാനറിൽ നൗഫലും ബ്രിജീഷും സിസിസി ബ്രെദേഴ്സും ചേർന്നാണ് പള്ളിച്ചട്ടമ്പി നിർമിച്ചിരിക്കുന്നത്. ഡിജോ ജോസ് ആൻ്റണിയാണ് സിനിമയുടെ സംവിധായകൻ. ടോവിനോയ്ക്കും കായദുവിനും പുറമെ വിജയരാഘവൻ, സുധീർ കരമന, പ്രശാന്ത് അലക്സാണ്ടർ, ബാബുരാജ്, ടിജി രവി, ജോണി ആൻ്റണി, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.
ജേക്കബ്സ് ബിജോയിയാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. ടിജോ ടോമിയാണ് സിനിമയുടെ ഛായാഗ്രാഹകൻ. ആക്ഷൻ രംഗങ്ങൾ ഏറെയുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിട്ടുള്ളത് ആക്ഷൻ സന്തോഷമാണ്. ശ്രീജിത്ത് സാരംഗാണ് സിനിമയുടെ എഡിറ്റർ.

