‘സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ തിരിച്ചും നിലപാട് മാറ്റേണ്ടി വരും, ;കാത്തോലിക സഭയിലെ ഒരു വിഭാഗത്തിനും ദീപിക ദിനപത്രത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

പാലാ: കാത്തോലിക സഭയിലെ ഒരു വിഭാഗത്തിനും ദീപിക ദിനപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ഷോൺ ജോ‌ർജ്. കാത്തോലിക സഭയിലെ ഒരു വിഭാഗവും ദീപിക ദിനപത്രവും ബിജെപിയ്‌ക്ക് എതിരെ വിടുപണി ചെയ്യുകയാണെന്നാണ് ഷോൺ ആരോപിച്ചത്. സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ തിരിച്ചും നിലപാട് മാറ്റേണ്ടിവരും.

എഫ്‌സിആർഎയും മറ്റ് വിഷയങ്ങളും സഭയ്‌ക്ക് പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നത് ആരാണെന്ന് ഷോൺ ചോദിച്ചു. കോൺഗ്രസ്, സിപിഎം നേതാക്കളെയും ജോസ്‌ കെ മാണിയെയും പി ജെ ജോസഫിനെയും അദ്ദേഹം വിമർശിച്ചു. ‘കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഭയുടെ പ്രതിസന്ധികളിൽ കൂടെനിന്നതാരാണ്? ഷോൺ ജോർജാണ്. ബിജെപിയാണ്. അമിത്‌ ഷായാണ്. ഈ പറയുന്ന കെ സി വേണുഗോപാലുണ്ടായിരുന്നോ? ജോസ് കെ മാണിയുണ്ടായിരുന്നോ? സിപിഎം നേതൃത്വത്തിൽ ആരെങ്കിലും ഉണ്ടായിരുന്നോ? പി ജെ ജോസഫ് ഉണ്ടായിരുന്നോ? സഭയ്‌ക്ക് എന്ത് ഗുണം ഇവരെക്കൊണ്ട് കിട്ടി? എഫ്‌സിആർഎ ബില്ലടക്കം കേന്ദ്രം മാറ്റിവച്ചത് ഞങ്ങളുടെ ശ്രമഫലമാണ്.’ ഷോൺ ജോർജ് ചോദിച്ചു.

‘സഭയ്‌ക്കൊപ്പമുള്ള ഷോൺ ജോർജിനെപ്പോലെയുള്ളവരെ ഉപദ്രവിക്കാൻ സഭയിലെ ഓരോരുത്തർ ശ്രമിക്കുമ്പോൾ, സഭാംഗമെന്ന നിലയിൽ കാര്യങ്ങൾ ബിജെപിയോട് പറയുമ്പോൾ ഞങ്ങളോട് ചോദ്യം വരില്ലേ?’ ഷോൺ ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദീപിക പത്രത്തിൽ വന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർത്തിക്കാട്ടി ഷോൺ വിമർശിച്ചു. സഭാ പത്രമെന്ന് പറയുകയും തിരഞ്ഞെടുപ്പ് അടുത്തസമയത്ത് മനഃപൂർവം ചില മുന്നണികളുടെ രാഷ്‌ട്രീയം നടപ്പാക്കാൻ ദീപിക ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെതിരെ താൻ പരാതി നൽകുമെന്നും ഷോൺ വ്യക്തമാക്കി.

തനിക്ക് 65,000ത്തിലധികം വോട്ട് ലഭിക്കുമെന്നും ഭൂരിപക്ഷം 15000 കടക്കുമെന്നുമുള്ള പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ അഭിപ്രായപ്രകടനത്തെ വിമർശിച്ച ഷോൺ, കാപ്പന് ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു എന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്‌ വോട്ട്‌ 35,000ത്തിൽ താഴേക്ക് പോകരുതെന്നാണ് തന്റെ പ്രാർത്ഥനയെന്നാണ് ഷോണിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *