വിവാഹം നടത്തിക്കൊടുത്ത് ഉമ്മന്‍ചാണ്ടി

ആലപ്പുഴ: ഉമ്മന്‍ ചാണ്ടിയുടെ കാല്‍തൊട്ടു വന്ദിക്കുമ്പോള്‍ മായ മനസ്സില്‍ കണ്ടതു രക്ഷിതാവിനെ. പ്രളയം ഒഴുക്കിക്കളഞ്ഞ സ്വപ്നം യാഥാര്‍ഥ്യമാക്കിയ വ്യക്തിക്കു മനസ്സുകൊണ്ടു കല്‍പിച്ച സ്ഥാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെയാണു മായയുടെയും അമ്മ മണിയുടെയും ദുരവസ്ഥ ലോകമറിഞ്ഞതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായവുമായി എത്തിയതും.

വഞ്ഞിപ്പുഴേത്ത് കോളനിയില്‍ മണിയുടെ മകളാണു മായ. അച്ഛന്‍ കൃഷ്ണന്‍ രണ്ടു കൊല്ലം മുന്‍പു മരിച്ചു. ഓഗസ്റ്റ് 26നു മകള്‍ മായയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തു. കല്യാണസാരിയും സദ്യയൊരുക്കാന്‍ എടുത്തുവച്ച പലചരക്കുമൊക്കെ ഒഴുകിപ്പോയി.

മണിയും മക്കളും ക്രിസ്ത്യന്‍ കോളജിലെ ദുരിതാശ്വാസ ക്യാംപിലാണെത്തിയത്. വിവാഹം എന്നു നടത്താനാകുമെന്ന് ഒരു രൂപവുമില്ലായിരുന്നു, രാഹുല്‍ ഗാന്ധിയോടു വിവരം ധരിപ്പിക്കുന്നതു വരെ. ഒപ്പമുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവാഹം നടത്തികൊടുക്കാം എന്നേറ്റു. വൈകാതെ മണിയുടെ ബാങ്ക് അക്കൗണ്ടിലേക്കു കല്യാണച്ചെലവിനുള്ള പണം എത്തി.

Leave a Reply

Your email address will not be published. Required fields are marked *