ഇറാൻ-യുഎസ് നയതന്ത്ര ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കടുത്ത നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് യുഎസ് ഇടപെടലിലൂടെ തുറക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാനിൽ നടക്കുന്ന ഉന്നതതല ചർച്ചകൾക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ പ്രസ്താവന.
ഇറാനുമായി ധാരണയിലെത്തിയാലും ഇല്ലെങ്കിലും ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ തടസ്സമില്ലാത്ത ഗതാഗതം യുഎസ് ഉറപ്പാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. “ഇറാൻ സൈനികമായി പരാജയപ്പെട്ടുകഴിഞ്ഞു. അവർക്ക് ഹോർമുസിനുമേൽ ഇനി ആധിപത്യമുണ്ടാകില്ല. വളരെ വേഗത്തിൽ തന്നെ ഞങ്ങൾ അവിടെ ഇടപെടും. കാര്യങ്ങൾ വൈകുകയാണെങ്കിൽ കൂടുതൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ല,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാനിൽ നടക്കുന്ന നിർണ്ണായക ചർച്ചകളിൽ അമേരിക്കൻ സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ്. വാൻസിന് ഇതൊരു വലിയ ദൗത്യമാണെന്നും ചർച്ചകളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വാൻസിന് തന്റെ എല്ലാ പിന്തുണയും അറിയിച്ച ട്രംപ്, ചർച്ചകളിലെ പുരോഗതി താൻ നേരിട്ട് വിലയിരുത്തുമെന്നും വ്യക്തമാക്കി.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാന്റെ നാവികസേന, വ്യോമസേന, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം നിഷ്പ്രഭമാക്കപ്പെട്ടതായും അവരുടെ നേതൃനിര തന്നെ ഇല്ലാതായതായും ട്രംപ് പറഞ്ഞു. ഈ സാഹചര്യത്തിൽ ചർച്ചകളുടെ ഫലം എന്തുതന്നെയായാലും മേഖലയിൽ യുഎസ് സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

