കോട്ടയം: ദീപിക പത്രത്തിനെതിരെ പറഞ്ഞ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സാന്റാമോണിക്ക ഉള്‍പ്പെടെയുളള കമ്പനികൾക്ക് ഷെയര്‍ ഉളള സ്ഥാപനമാണ് ദീപികയെന്നും സാന്റാമോണിക്കയുടെ ഉടമയാണ് ദീപികയുടെ വൈസ് ചെയര്‍മാനെന്നും ഷോൺ ജോർജ് പറഞ്ഞു.
എഫ്സിആര്‍എയുമായി ബന്ധപ്പെട്ട് സഭയെ അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ദീപികയുടെ ഇന്നത്തെ മുഖപ്രസംഗം. ഇതേ കുറിച്ചാണ് റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചത്.
അങ്ങനൊരു സ്ഥാപനം നിയന്ത്രിക്കുന്ന പത്രത്തിന്‍റേത് സഭയുടെ മുഖപ്രസംഗമായി കാണാന്‍ ഇപ്പോള്‍ സൗകര്യമില്ലെന്നും ഷോൺ വ്യക്തമാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പിന്റെ മുഴുവന്‍ പരസ്യങ്ങളും കെ സി വേണുഗോപാല്‍ ദീപികയ്ക്ക് കൊടുത്തിട്ടുണ്ടെന്നും കെ സി വേണുഗോപാലാണ് ദീപികയുടെ എഡിറ്റോറിയല്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

