നിതിന്‍രാജിന്റെ മരണം: ഡോ. എംകെ റാമിനെ പുറത്താക്കും; തീരുമാനം മാനേജ്‌മെന്റ് യോഗത്തില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളജില്‍നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളജ് മാനേജ്മെന്റ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം. നടപടി ഉടന്‍ ഉണ്ടാകും വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് തീരുമാനം.

കണ്ണൂര്‍ ഡെന്റല്‍ കോളജിലെ അധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ റാം. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് മുന്‍പും ഇയാള്‍ക്കെതിരേ നിരവധി പരാതികളുയര്‍ന്നിരുന്നു. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പുറത്താക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.

നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാര്‍ക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് മാനേജ്‌മെന്റ് യോഗത്തില്‍ ധാരണയായിട്ടുള്ളത്. ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നിലവില്‍ സസ്പെന്‍ഷനിലാണ്.

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് റാമിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *