കോഴിക്കോട്: പതിനാറുകാരിയെ കൊലപ്പെടുത്തി ബന്ധുവായ ഇരുപതുകാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവാവ് അടുക്കളവാതിൽ വഴി വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് സിസിടിവി ക്യാമറ തിരിച്ചുവയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാൾ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് വിവരം. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരുന്ന നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരീപുത്രനായ അദ്‌നാനാണ് കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്‌ത്. കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലാണ് സംഭവം.
ഇന്നലെ വൈകുന്നേരം കൂട്ടുകാരന്റെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് അദ്‌നാൻ വീട്ടിൽ നിന്നിറങ്ങിയത്. രാത്രി ഏഴരയോടെയാണ് അദ്‌നാൻ നസ്രീനയുടെ വീടിനുള്ളിലേക്ക് കയറിയത്. വീടിനുമുൻവശത്ത് വിഷു ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്ന വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ അകത്തു കയറിയത്. അതിനുമുൻപായാണ് ഇയാൾ അടുക്കളഭാഗത്തെ സിസിടിവി ക്യാമറ തിരിച്ചുവച്ചത്. പെൺകുട്ടിയുടെ മുറിയിൽ കയറിപ്പറ്റിയ അദ്‌നാൻ എട്ടുമണിയോടെ കൊലപാതകം നടത്തിയെന്നാണ് കരുതുന്നത്. ഷാൾ കഴുത്തിൽ മുറുക്കിയാണ് ഇയാൾ നസ്രീനയെ കൊലപ്പെടുത്തിയത്. ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തിയെത്തി. അദ്‌നാനെ വീട്ടുകാർ ചേർന്ന് ഒരുമുറിയിൽ പൂട്ടിയിട്ട ശേഷം ശ്വാസംമുട്ടി പിടഞ്ഞുകൊണ്ടിരുന്ന നസ്രീനയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ, അവിടെയെത്തുന്നതിന് മുൻപുതന്നെ മരണം സംഭവിക്കുകയായിരുന്നു.
വീട്ടുകാർ തിരിച്ചെത്തി അദ്‌നാനെ പൂട്ടിയിട്ട മുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴേക്ക് മരിച്ചുകിടക്കുന്ന അദ്‌നാനെയാണ് കണ്ടത്. ഇയാളുടെ മുഖത്തും വായിലുമെല്ലാം സെല്ലോടേപ്പ് ചുറ്റിയിരുന്നു.
മുഴീക്കൽ പൂതംകുഴിയിൽ ഹംസ- സഫിയ ദമ്പതികളുടെ കൊച്ചുമക്കളാണ് നസ്രീനയും അദ്‌നാനും. മുഴീക്കലിലെ തറവാടുവീട്ടിലാണ് നസ്രീനയും കുടുംബവും താമസിക്കുന്നത്. അദ്‌നാന്റെ വീട് പൊന്നാനിയിലാണെങ്കിലും ആറുമാസം മുൻപുവരെ തറവാട്ടുവീട്ടിലാണ് അദ്‌നാനും താമസിച്ചിരുന്നത്. ഇവിടെ നിന്നും പലപ്പോഴായി പണം നഷ്‌ടപ്പെട്ടിരുന്നു. പണം മോഷ്‌ടിച്ചത് അദ്‌നാനാണെന്ന് നസ്രീന വീട്ടുകാരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് തറവാട്ടിൽ നിന്ന് അദ്‌നാനെ പുറത്താക്കിയത്. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

