ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് റസ്റ്ററന്റ് ഉടമ അറസ്റ്റില്‍. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്.മുസ്ലീംലീഗ് നേതാവിന്റെ മകനാണ് അർഷാദ്.
ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. ബോധപൂർവം ചെയ്തതല്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റ് തയാറാക്കുന്നത് ഫ്രീലാൻസറെ ഏൽപ്പിച്ചതാണെന്നുമാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എംവി ബിജു നൽകിയ പരാതിയിലാണ് കേസ്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്.

ചേർത്തല മനോരമ കവലയ്‌ക്ക് വടക്കു വശത്ത് പ്രവർത്തിക്കുന്ന മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന സ്ഥാപനമാണ് മന്തിയും ചിക്കൻ ഫ്രൈയും കൊതിയോടെ നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് പരസ്യമുണ്ടാക്കിയത്. വിഷു ആശംസയുടെ കാർഡിലാണ് ഹൈന്ദവ ബിംബങ്ങളെ അവഹേളിച്ച് കൊണ്ടുള്ള ചിത്രം ഉൾപ്പെടുത്തിയത്. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.

