Kozhikode News: മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫോൺ കിണറ്റിലിട്ടത് പ്രതി തന്നെയെന്ന് പൊലീസ്. സി.സി.ടി.വി പരിശോധനയിലാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. മൊബൈൽ ഫോണുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന സംശയത്തിലായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ്.ചൊവ്വാഴ്ച ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് മൊബൈൽ ഫോണുകൾ സംബന്ധിച്ച ദുരൂഹതകൾ നീങ്ങിയത്. പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
പതിനാറുകാരിയായ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ഇരുപതുകാരൻ അദിനാൻ വീടിന്റെ അടുക്കളഭാഗം വഴി പുറത്തിറങ്ങി ഫോൺ കിണറ്റിൽ ഇടുകയായിരുന്നു. അടുക്കള ഭാഗത്തെ വാതിലിന്റെ താക്കോൽ പിറകു വശത്തെ വാഷ് ബേസിനടുത്തു തന്നെയാണ് സൂക്ഷിക്കാറുള്ളത്. ഈ വിവരം അറിയാവുന്ന അദിനാൻ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് പുറത്തെത്തിയത്. താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുന്നതിന്റെ ശബ്ദം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചയോടെ ശബ്ദം കേട്ടതിനെത്തുടർന്ന് നസ്രീനയുടെ വല്യുമ്മ സഫിയ ഉണർന്നിരുന്നു. വീടിനുള്ളിൽ മോഷ്ടാവ് കയറിയെന്ന സംശയത്താൽ വല്ല്യുമ്മ നസ്രീനയുടെ ഫോണിലേക്ക് 4.50 നാണ് വിളിക്കുന്നത്. ഈ സമയം ഫോൺ അദിനാന്റെ കൈവശമായിരുന്നുള്ളത്. തുടർന്നും ഫോൺ വിളി വന്നതോടെയാണ് പുലർച്ചെ 5.10 ഓടെ അദിനാൻ പിറക് വശത്തെ വാതിൽ തുറന്ന് പുറത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയെന്ന ഉദ്യേശത്തോടെയാണ് അദിനാൻ വീട്ടിലെത്തിയത്. സ്വാഭാവ ദൂഷ്യം കാരണം അദിനാനെ നേരത്തേ മർദിക്കുകയും ഫോണിലെ സിംകാർഡും മെമ്മറി കാർഡും നശിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അന്വേഷണസംഘം മുമ്പാകെ മൊഴി നൽകി.

