തൃശൂർ: കലക്ടറേറ്റിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം. കലക്ടറേറിലെ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് യുവതി മന്ത്രിമാർക്ക് മുന്നിൽ നിലയുറപ്പിച്ചത്.
തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളിൽ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അവർ മാധ്യമങ്ങൾക്കും മന്ത്രിമാർക്കും മുന്നിൽ നിലയുറപ്പിച്ചത്. മന്ത്രിമാർ നേരിട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും യുവതി വഴങ്ങിയില്ല.
വാർത്താസമ്മേളനം തടസപ്പെട്ടതോടെ മന്ത്രി ഡോ. ആർ. ബിന്ദു നേരിട്ട് യുവതിയോട് സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, തന്റെ പരാതികൾ കാലങ്ങളായി ആരും കേൾക്കുന്നില്ലെന്ന് പറഞ്ഞ് അവർ പ്രതിഷേധം തുടരുകയായിരുന്നു. ഒടുവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയെ അവിടെ നിന്ന് നിർബന്ധപൂർവ്വം മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് മന്ത്രിമാർക്ക് വാർത്താസമ്മേളനം തുടരാനായത്.

