തമിഴ്നാട്ടിലും ബംഗാളിലും ഇന്ന് വോട്ടെടുപ്പ്; പോളിങ് തുടങ്ങി

ചെന്നൈ / കൊൽക്കത്ത: തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ബൂത്തുകളിൽ പോളിങ് ആരംഭിച്ചു.

തമിഴ്നാട്ടിൽ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആകെ 4023 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടിവികെ പ്രസിഡന്റ് വിജയ്, കേന്ദ്രമന്ത്രി എൽ.മുരുകൻ, സിനിമാതാരങ്ങളായ രജനികാന്ത്, കമൽഹാസൻ, അജിത്ത്, തൃഷ, സംഗീതജ്ഞൻ ഇളയരാജ തുടങ്ങിയവർ ചെന്നൈയിലും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബിജെപി നേതാവ് കെ.അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്.

ബിജെപിക്ക് മേൽക്കോയ്മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നടത്തിയ പ്രചാരണം തങ്ങളെ തുണയ്ക്കുമെന്നാണ് ബിജെപി ക്യാംപിന്റെ പ്രതീക്ഷ. അതേസമയം, ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *