ചൂടുകൂടുമ്പോൾ മീൻ കഴിച്ച് വിഷബാധയേൽക്കാൻ സാധ്യത; എന്താണ് മത്സ്യങ്ങളിലെ മറൈൻ ടോക്സിൻ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഇത് സാധാരണ നിലയിലുള്ള ഭക്ഷ്യവിഷബാധയല്ലെന്നും മറിച്ച് കടൽവിഭവങ്ങളിൽ കാണപ്പെടുന്ന മാരകമായ മറൈൻ ടോക്സിൻ മൂലമാകാം മരണമെന്നും പ്രാഥമിക നിഗമനം. രാസപരിശോധനാ റിപ്പോർട്ടിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്താത്തതിനെത്തുടർന്നാണ് അന്വേഷണം കടൽവിഷങ്ങളിലേക്ക് നീങ്ങിയത്. ചൂടുകാലത്ത് അധികരിക്കുന്ന മറൈൻ ടോക്സിനുകൾ എന്തെന്നു നോക്കാം.

എന്താണ് മറൈൻ ടോക്സിൻ?

കടലിലെ ചില ആൽഗകൾ, ബാക്ടീരിയകൾ, മൈക്രോആൽഗകൾ എന്നിവ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് മറൈൻ ടോക്സിനുകൾ. ഇവ മത്സ്യങ്ങളുടെയും കക്കവർഗ്ഗങ്ങളുടെയും ശരീരത്തിൽ അടിഞ്ഞുകൂടുന്നു. ഈ വിഷവസ്തുക്കൾക്ക് പ്രത്യേക രുചിയോ മണമോ ഇല്ലാത്തതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. ഇത് തന്നെയാണ് അപകടഭീതി കൂട്ടുന്നതും. തിളപ്പിക്കുകയോ ഫ്രീസറിൽ വെക്കുകയോ ചെയ്താൽ പോലും ഇവ നശിക്കില്ല എന്നതാണ് ഏറ്റവും വലിയ അപകടം. അതിനാൽ തന്നെ പാചകത്തിലൂടെ അപകടം ഒഴിവാക്കാം എന്ന പ്രതീക്ഷ വേണ്ട. ഏറെ അപകടം നിറഞ്ഞ ഇവ മനുഷ്യശരീരത്തിലെത്തിയാൽ നാഡീവ്യൂഹത്തെയും കുടലിനെയും മറ്റ് ആന്തരിക അവയവങ്ങളെയും അതിവേഗം ബാധിക്കും.

മീൻമുട്ട വില്ലനായോ?

മീൻമുട്ട കഴിച്ചവർക്കും പ്രശ്നം ഉണ്ടായതായാണ് വിവരം. സമുദ്ര ന്യൂറോടോക്സിനുകളിൽ ഒന്നായ ടെട്രോഡോടോക്സിൻ (TTX) ആയിരിക്കാം അപായകാരണമെന്ന് സംശയിക്കുന്നു. ചിലയിനം മത്സ്യങ്ങളുടെ അണ്ഡാശയങ്ങൾ ( മുട്ട ), കരൾ, ചർമ്മം എന്നിവയിൽ ഇത്തരം വിഷം സ്വാഭാവികമായി കാണപ്പെടാറുണ്ട്. ചൂടുകാലത്ത് ഇത്തരം ടോക്സിനുകൾ മത്സ്യങ്ങളിൽ വർദ്ധിക്കാൻ സാധ്യത കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ കേരളത്തിലെ കെമിക്കൽ ലാബുകളിൽ മറൈൻ ടോക്സിൻ കണ്ടെത്താനുള്ള വിപുലമായ സംവിധാനങ്ങളില്ല. അതിനാൽ സാംപിളുകൾ കൂടുതൽ വിശദമായ പരിശോധനയ്ക്കായി ഉന്നത ലാബുകളിലേക്ക് അയക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു. കൃത്യമായ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ. കടൽവിഭവങ്ങൾ കഴിക്കുമ്പോൾ പ്രത്യേകിച്ച് ചൂടുകാലത്ത് കൂടുതൽ ജാഗ്രത വേണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് വിഴിഞ്ഞത്തെ ഈ ദുരന്തം.

സമുദ്ര ന്യൂറോടോക്സിനുകൾ

കടലിലെ ചില പ്രത്യേക ആൽഗകൾ , ബാക്ടീരിയകൾ എന്നിവയാണ് ഈ വിഷം ഉത്പാദിപ്പിക്കുന്നത്. ചെറിയ മത്സ്യങ്ങളും കക്കവർഗ്ഗങ്ങളും ഇവയെ ഭക്ഷണമാക്കുമ്പോൾ വിഷം അവയുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്നു. വലിയ മത്സ്യങ്ങൾ ഈ ചെറിയ ജീവികളെ ഭക്ഷിക്കുന്നതോടെ വിഷത്തിന്റെ അളവ് അവയിൽ വർദ്ധിക്കുന്നു. ശരീരത്തിലെത്തിയാൽ മിനിറ്റുകൾക്കോ മണിക്കൂറുകൾക്കോ ഉള്ളിൽ തന്നെ നാഡീവ്യൂഹത്തെ ബാധിക്കുകയും ശ്വസനപേശികളെ തളർത്തുകയും ചെയ്യും. ചൂടുകാലങ്ങളിൽ കടലിൽ ആൽഗൽ ബ്ലൂം ഉണ്ടാകുമ്പോൾ ഇത്തരം ടോക്സിനുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമയങ്ങളിൽ ലഭിക്കുന്ന കടൽ വിഭവങ്ങൾ, പ്രത്യേകിച്ച് മീൻമുട്ട, കരൾ തുടങ്ങിയ ഭാഗങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം.

ലക്ഷണങ്ങൾ തിരിച്ചറിയാം: മറൈൻ ടോക്സിൻ ഉള്ള മീൻ കഴിച്ചാൽ സാധാരണയായി താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടുവരുന്നു

  • കഠിനമായ വയറുവേദനയും ഛർദ്ദിയും.

  • ചർമ്മത്തിൽ ചൊറിച്ചിലോ തടിപ്പുകളോ അനുഭവപ്പെടുക.

  • തലകറക്കം, ശ്വാസതടസ്സം.

  • പേശികളിൽ തളർച്ചയും സന്ധിവേദനയും.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:

  1. വിശ്വസനീയമായ ഇടം: വൃത്തിയുള്ളതും കൃത്യമായി ഐസ് ഉപയോഗിച്ച് സൂക്ഷിക്കുന്നതുമായ കടകളിൽ നിന്ന് മാത്രം മീൻ വാങ്ങുക.

  2. മീനിന്റെ നിറം: ചുവപ്പ് കലർന്ന നിറമോ അമിതമായ ദുർഗന്ധമോ ഉള്ള മീൻ ഒഴിവാക്കുക.

  3. പാചകം ചെയ്യുമ്പോൾ: മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. വേനൽക്കാലത്ത് മീൻ വറുക്കുന്നതിനേക്കാൾ കറി വെച്ച് കഴിക്കുന്നതാണ് സുരക്ഷിതം.

  4. ഫ്രിഡ്ജിലെ ഉപയോഗം: വാങ്ങി വെക്കുന്ന മീൻ ഉടൻ തന്നെ ഫ്രീസറിലേക്ക് മാറ്റുക. പുറത്ത് വെക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *