കരുവാരകുണ്ട് (മലപ്പുറം): കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്കിടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ജനവാസ മേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ കാട്ടാന ഇറങ്ങിയത് കരുവാരക്കുണ്ട് പ്രദേശത്ത് വലിയ ഭീതി പടർത്തിയിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

