നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; വസ്തു തർക്കവും പിതൃത്വം ചോദ്യം ചെയ്തതിലെ പകയും കൊലയ്ക്ക് കാരണമായെന്ന് പ്രതി സജി

ഇടുക്കി നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സമ്മതിച്ച് പ്രതി സജി. സഹോദരൻ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞു.

മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഒളിവിൽ പോയ സജി വീടിന് സമീപത്തെ മലമുകളിൽ കഴിയുകയായിരുന്നു.

പൊലീസിന്റെയും നാട്ടുകാരുടെയും പരിശോധനകളെല്ലാം സജി കൃത്യമായി മനസ്സിലാക്കി. ഒടുവിൽ പിടിയിലാകുമെന്ന് ഉറപ്പിച്ചതോടെ മലയിറങ്ങി. ഒളിവിൽ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലാണ് പിടികൂടിയത്. മാതാവ് മേരിക്കുട്ടിയെയും, സഹോദരൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നൽകിയ മൊഴി.2018 -ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് പുനരന്വേഷണം നടത്തും. കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *