ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഓടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേ വിഷബാധ കാരണമാണ് രോഗി മരിച്ചതെന്നാണ് സംശയം. നെയ്യാറ്റിൻകര സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.

ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാജേന്ദ്രന്റെ ആക്രമണത്തില്‍ പരിഭ്രാന്തരായ ജീവനക്കാരും പുറത്തിറങ്ങി ഓടി. തുടര്‍ന്നാണ് രാജേന്ദ്രന്‍ റോഡിന്റെ വശത്തുള്ള വെള്ളം നിറഞ്ഞ ഓടയില്‍ ചാടിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിനു തിരിച്ചുകയറാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്ന ശീലം രാജേന്ദ്രനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പ് കൈയില്‍ മുറിവുണ്ടായിട്ടും ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ രാത്രി വീട്ടില്‍ വച്ച് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന ഇറങ്ങി ഓടി ജംക്‌ഷനിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ ആംബുലന്‍സ് സര്‍വീസില്‍ വിവരം അറിയിച്ചത്. രാജേന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാജേന്ദ്രന്റെ ആക്രമണത്തില്‍ പരുക്കേറ്റവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂവച്ചലിൽ 12 പേർക്ക് തെരുവ്നായയുടെ കടിയേറ്റു. കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടത്തി. വീരണകാവ്, ചായ്ക്കുളം, പട്ടകുളം വാർഡുകളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 8 പേരെ കടിച്ച തെരുവ് നായ ഇന്ന് നാല് പേരെ കൂടി കടിച്ചു. വീരണകാവ് സ്വദേശിനി ഓമന അമ്മ, കൃഷ്ണൻ കുട്ടി, കുട്ടൻ പിള്ള (75), ഗോപാലകൃഷ്ണൻ (61), രാധമ്മ (68), സുകുമാരൻ നായർ (68), 12 വയസുകാരി നക്ഷത്ര എന്നിവർക്കും ചായ്ക്കുളം സ്വദേശികളായ അശ്വതി (40), തുളസിധരൻ നായർ (58), വിക്രമൻ നായർ (65), മോഹനൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *