ആദ്യഘട്ട വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങളെ അർത്ഥശൂന്യമാക്കി യു.ഡി.എഫ് 90-ന് മുകളിൽ സീറ്റുകളിൽ ലീഡ് നേടി മുന്നേറുകയാണ്. പല ഇടതുപക്ഷ കേന്ദ്രങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ലീഡ് നേടുന്നുവെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ 14 മന്ത്രിമാർ നിലവിൽ പിന്നിലാണ്.
ധർമ്മടത്ത് യു.ഡി.എഫ് ഒരിക്കലും മുന്നിലെത്താത്ത ചെമ്പിലോട് പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായി എന്നത് ഇടതുകോട്ടകൾ തകരുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ്. ഇടുക്കി ജില്ലയിലെ സി.പി.എം മണ്ഡലമായ ഉടുമ്പൻചോലയിലെ രാജക്കാട് പഞ്ചായത്തിൽ യു.ഡി.എഫ് ലീഡ് നേടി. കോഴിക്കോട് ജില്ലയിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായ എലത്തൂരിൽ ആദ്യഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ ലീഡ് ചെയ്യുന്നു. ഇടതുപക്ഷം ശക്തമായ കൊല്ലത്ത് രണ്ട് മന്ത്രിമാർ പിന്നിലാണ്.
പാലക്കാട് ജില്ലയിലെ ഷൊർണൂരും തൃത്താലയും ഇടതുപക്ഷം പിന്നിലായിരിക്കുന്നു. ഇരവിപുരത്ത് സി.പി.എം പിന്നിലായത് പാർട്ടിയെ ശരിക്കും ഞെട്ടിക്കുന്ന ഒന്നാണ്. ചെങ്കോട്ടയായ തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യർ മുന്നേറുന്നു.

